Friday, November 30, 2007

കലപില കൂട്ടാന്‍ ഒരാള്‍ കൂടി

നമ്മുടെ സ്വന്തം ബിരിയാണിക്കുട്ടിക്ക് കാ‍ര്‍ത്തിക നക്ഷത്രത്തില്‍ 24 നവംബര്‍, ശനിയാഴ്ച രാവിലെ 7.25 ന് ഒരു ബിരിയാണിക്കുട്ടന്‍ പിറന്ന വിവരം ഏവരേയും ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

Sunday, November 4, 2007

പറയേണ്ടതേ പറയാവൂ...

ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ലിത്.
ഞാനിവിടെ വന്ന കാലംമുതല്‍ തുടങ്ങിയതാണ്.
എന്തൊരു ശല്യമാണിത്.
ഇന്നും ചായകുടീം പാല് കുടീം ഒന്നും നടക്കില്ല.
ഞായ്റാഴ്ച ദിവസമല്ലേ,അവധിദിവസമല്ലേ,കൂടാതെ ചെറിയ രീതിയില്‍ തണുപ്പുമുണ്ടല്ലോ എന്നൊക്കെ കരുതി കിടന്നുറങ്ങിയാല്‍ ഇങ്ങനൊക്കെ തന്നെ സംഭവിക്കും.
വീട്ടുകാര്യങ്ങളില്‍ എന്തെങ്കിലുമൊക്കെ സഹായം ചെയ്യണമെന്ന് എന്റെ മനഃസാക്ഷി എന്നോട് പറഞ്ഞത് പ്രകാരം ആഷ വന്നതിന് ശേഷവും ഞാനാണ് ഈ പണി ചെയ്യുന്നത്.
പറഞ്ഞ് പറഞ്ഞ് ഞാന്‍ കാടുകയറുകയാണല്ലോ?
ഇതു വരെ പണി എന്താണന്ന് പറഞ്ഞില്ല.

പണി ഇതാണ്. രാവിലെ കൃത്യം 5.30എന്ന സമയമുണ്ടങ്കില്‍ പാല്‍ക്കാരന്‍ പാല്‍ക്കവര്‍ കൊണ്ടുവന്ന് വീട്ടുപടിക്കലിടും.
ആദ്യകാലത്ത് ബെല്ലടിച്ച് ശല്യപ്പെടുത്തി ഉറക്കം കെടുത്തുമായിരുന്നു. ശല്യം സഹിക്കാതെ ഒരുനാള്‍ പാല്‍ക്കാരന് ലാസ്റ്റ് വാണിങ്ങ് നല്‍കി.
“എന്തോന്നാടേ, നിന്റെ പാല് വാങ്ങണതിന്റെ ശിക്ഷയാണോ ഇത്. മനുഷേന്റെ ഉറക്കം കെടുത്തുകയെന്ന് വെച്ചാല്‍...ഇനിയിതാവര്‍ത്തിച്ചാല്‍...”

പിന്നീടിതുവരെ അവനതാവര്‍ത്തിച്ചിട്ടില്ല.

അഥവ ആവര്‍ത്തിച്ചാല്‍ പാല്‍ക്കാര്‍ക്ക് വലിയ ക്ഷാമമില്ല എന്ന് അവനും അറിയാം. ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ആദ്യത്തെ തെലുങ്കനെന്ന നിലയ്ക്ക് എനിക്കവനോട് വലിയ സ്നേഹവും ബഹുമാനവുമൊക്കെ തോന്നി. അതിപ്പോഴുമുണ്ട്. പഴകാര്യങ്ങളൊന്നും മറക്കരുതല്ലോ.

കൃത്യം 6 മണി എന്ന സമയമുണ്ടങ്കില്‍ കമ്പനിയില്‍ നിന്നും ഫോണ്‍ വരും. രാത്രിയില്‍ കമ്പനിയിലെന്തൊക്കെ നടന്നുവെന്ന വിവരണവും തന്ന് എന്റെ നെഞ്ചിടിപ്പും വര്‍ദ്ധിപ്പിച്ച് ഉറക്കവും കെടുത്തി വരുന്ന ഫോണ്‍ എന്ന എന്റെയീ ആജന്മശത്രുവിന് പാല്‍ക്കാരന് നല്‍കിയതുപോലത്തെ വാണിങ്ങ് നല്‍കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് തന്നെ അതെന്നും കൃത്യം 6 മണിയ്ക്ക് തന്നെ ചിലയ്ക്കും. ഉറക്കച്ചടവോടെ ഞാനെണീക്കും. ഫോണ്‍ അറ്റെന്റ് ചെയ്യാന്‍ എണീക്കുന്നത് കൊണ്ട് ഒരു ഗുണമുണ്ടെനിക്ക്. പാല്‍ക്കവര്‍ മുടങ്ങാതെ എടുത്ത് വെയ്ക്കാം.
ഇന്നും പതിവുപോലെ പാല്‍ക്കവര്‍ എടുത്തുവെയ്ക്കാനായി വതില്‍തുറന്നതാണ് ഞാന്‍.
ശരിക്കും സങ്കടവും ദേഷ്യവുമെല്ലാം വന്നു. പാല്‍ക്കവര്‍ പൊട്ടി പാല്‍ നിലത്ത് വീണിരിക്കുന്നു.സുഭദ്രമായി തൂക്കിയിട്ടിരുന്ന തുണിസഞ്ചിയില്‍ നിന്ന് പാല്‍ നിലത്ത് ഇറ്റിറ്റ് വീണുകൊണ്ടിരിക്കുന്നു.
എന്താചെയ്യേണ്ടത് ഞാന്‍?
ഇന്നും ചായകുടി മുട്ടി.

ഇനിയല്‍പം ഫ്ളാഷ് ബാക്ക്....

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും എന്റെ സുഹൃത്തും കൂടിയായിരുന്നു താമസിച്ചിരുന്നത്. അന്തക്കാലത്തും ഇതുപൊലേ പാല്‍ക്കവര്‍ പൊട്ടാറുണ്ടായിരുന്നു. ആദ്യമൊക്കെ പാല്‍ക്കാരന്‍ ഞങ്ങള്‍ ബാച്ചിലേഴ്സിന് പൊട്ടിയ കവര്‍ കൊണ്ട് തരുന്നതാണെന്ന് കരുതി. പെണ്ണുങ്ങളുടെ നാവിനെ തെലുങ്കര്‍ക്കും പേടിയായിരിക്കുമെന്ന് ഞങ്ങള്‍ കരുതി.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ബാച്ചിലേഴ്സ് ആണന്ന് കരുതി എന്തും ചെയ്ത്കളയാമെന്ന് വെച്ചാല്‍...
പാല്‍ക്കാരനെ വിരട്ടി. പാവം പാല്‍ക്കവര്‍ പൊട്ടിയ കംപ്ളയ്ന്റ് കിട്ടിയാല്‍ എക്സ്ട്രാ പാല്‍ തരുവാന്‍ തുടങ്ങി.
തുടരെത്തുടരെ കവര്‍ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ പാല്‍ക്കാരന്‍ കൈമലര്‍ത്തി.
"സാര്‍, ഇനി നിങ്ങള് വേറെ വല്ലോരെം ഏര്‍പ്പെടുത്തിക്കോ. ദെവസവും ഇങ്ങനെ എക്സ്ട്രാ തരുകയെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല."

പാല്‍ക്കാരനും കൈയ്യൊഴിഞ്ഞ സ്ഥിതിക്ക് എങ്ങനേം കവറ് പൊട്ടുന്നതെങ്ങനെയെന്ന് കണ്ട് പിടിക്കണം. ചുമതല സുഹൃത്തിനെ ഏല്‍പ്പിച്ചു.അതിരാവിലെ എണീക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണന്ന് ഞാന്‍ പറയാതെ തന്നെ അവന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതാണ് സുഹൃദ്ബന്ധത്തിന്റെ ശക്തി!
സുഹൃത്ത് പാല്‍ക്കാരന്‍ വരുന്നതിന് മുന്നേ എണീറ്റ് പുറത്ത് മറഞ്ഞിരുന്നു.

പാല്‍ക്കാരന്‍ വന്നു. കവറിട്ടു. മടങ്ങിപ്പോയി.

സുഹൃത്ത് ചെന്ന് കവര്‍ പരിശോധിച്ചു.
ഇല്ല. ഒരു കുഴപ്പവുമില്ല.
പിന്നെ എന്താണ് കുഴപ്പം?
എന്താണ് സംഭവിക്കുന്നതെന്ന് കണ്ട് പിടിച്ചിട്ട് തന്നെ കാര്യം.
സുഹൃത്ത് കവറവിടെ തന്നെയിട്ടു. കുറച്ചകലത്തോട്ട് മാറിനിന്നു.
അധികനേരം കാത്തുനില്‍ക്കേണ്ടി വന്നില്ല. വരുന്നൂ തടിമാടന്‍ ഒരുത്തന്‍!
കൊടുത്തൂ കവറിനിട്ടൊരടി.
പാല് പുറത്തേയ്ക്ക് ചാടി.
സുഹൃത്ത് കള്ളനെക്കിട്ടിയ സന്തോഷത്താല്‍ ഉറക്കെ വിളിച്ച് കൊണ്ട് അകത്തേയ്ക്ക് വന്നു.
"കെടച്ചെടാ...കെടച്ചെട."
"ഉറക്കം കെടുത്താതെ കാര്യം പറ." ഞാന്‍ പറഞ്ഞു.
"പാല് കള്ളനെ ഞാന്‍ കണ്ടു...
പൂച്ച...ഒരു വലിയ പൂച്ച."
സുഹൃത്ത് ആകെ ബഹളം.
"പൂച്ചയോ? എനിക്ക് കൗതുകമായി."
പാല് മോഷണത്തിന്റെ ഹൈദ്രാബാദ് വേര്‍ഷന്‍!

കൂട്ടുകാരന്‍ നേരത്തേ എണീറ്റതുകൊണ്ട് മറ്റൊരുകാര്യം കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞു. അടുത്ത ഫ്ളാറ്റിലുള്ളവര്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടായിരിക്കാം. അവര്‍ വാതുക്കലൊരു സഞ്ചി തൂക്കിയിടുന്നുണ്ട്. അതിലാണ് പാല്‍ക്കാരന്‍ കവറിടുന്നത്.
ഞങ്ങളും കവര്‍ തൂക്കാന്‍ തുടങ്ങി.
രണ്ട് ദിവസത്തേയ്ക്ക് പ്രശ്നമില്ലായിരുന്നു. മൂന്നാം ദിവസം ദാ കെടക്കുന്നു!
പാല് കവറില്‍ നിന്നും ഇറ്റിറ്റ് വീഴുന്നു.

കള്ളന്‍ ഇംപ്രൂവായി!

ഒന്ന് ചാടി അടിച്ചാലെന്താ അവന് പാല് കിട്ടിയാല്‍ പോരേ. അതോടെ ഞങ്ങള്‍ പ്ളാസ്റ്റിക് കിറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തി.ഒരു തുണി സഞ്ചി വാങ്ങി കുറേ കൂടി ഉയരത്തില്‍ തൂക്കി.

സംഗതിയേറ്റു. പാല് മോഷണം നിന്നു. ഞാനും സുഹൃത്തും കല്യാണമൊക്കെ കഴിഞ്ഞ് വേറെ വേറെ മാറി.
കള്ളന്‍ വേറെ ബാച്ചിലേഴ്സിനെ തേടിപ്പോയിക്കാണും!

വര്‍ഷങ്ങള്‍ കഴിഞ്ഞു. പൂച്ചയേയും പാല് മോഷണത്തേയും ഞാന്‍ മറന്നു.
എങ്കിലും ശീലമായിപ്പോയതിനാല്‍ പഴയ സഞ്ചി ഇപ്പോഴും തൂക്കിയിടാറുണ്ട്. വളരെ ഉയരത്തിലല്ലയെന്ന് മാത്രം.
ഞാന്‍ മറന്നെങ്കിലും പൂച്ച എന്നെ മറന്നില്ലന്ന് തോന്നുന്നു. അല്ലെങ്കില്‍ പിന്നെ അവന്‍ തേടിപ്പിടിച്ച് പിന്നേയും എന്തിനു വന്നു.

ഇന്ന് ചായകുടി മുട്ടിയ സ്ഥിതിക്ക് നാളെ മുതല്‍ വീണ്ടും ഉയരത്തില്‍ തൂക്കണം. പൊട്ടിയ കവര്‍ സിങ്കില്‍കൊണ്ട് തട്ടുമ്പോള്‍ ഞാന്‍ മനസ്സില്‍ വിചാരിച്ചു.

അപ്പോഴത്തേയ്ക്കും ദാ വരുന്നു ശകാരം. ശ്രീമതിയുടെ വക.
"ആകെക്കൂടി ചെയ്യുന്ന ഒരു പണിയാണ്. അതും കൂടി നേരാം വണ്ണം ചെയ്യുകേലന്നുവെച്ചാല്‍..."

"ഒരു ദിവസം പാല്‍ചായയില്ലന്ന് വെച്ച് ആകാശമൊന്നുമിടിഞ്ഞ് വീഴാന്‍ പോണില്ല. കെടന്ന് ബഹളം വെയ്ക്കാതെ പോയി കട്ടന്‍ചായയുണ്ടാക്ക്..." അല്ലാതെ ഞാനെന്ത് പറയാന്‍...

ഇതിനാണ് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള ഒരു കാര്യവും ഈ പെണ്ണുങ്ങളോട് പറയരുതെന്ന്!

Wednesday, May 30, 2007

ചാര്‍മിനാറിന്റെ ഗേറ്റ്

ഹൈദ്രാബാദില്‍ വന്നിട്ട് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും ചാര്‍മിനാര്‍ കാണണമെന്ന് തോന്നിയിട്ടില്ല.
സഹമുറിയന്‍ സുഹൃത്താണ് ചാര്‍മിനാര്‍ കാണാനുള്ള ആഗ്രഹം എന്നിലുണര്‍ത്തിയത്.
കല്യാണമൊക്കെ കഴിഞ്ഞാല്‍ എങ്ങനെയായാലും നാട്ടീന്ന് ആരെങ്കിലുമൊക്കെ എത്താന്‍ സാധ്യതയുണ്ട്.അതുകൊണ്ട് നേരത്തേ കാലത്തേ കുറച്ച് സ്ഥലങ്ങളൊക്കെ മനസ്സിലാക്കി വെയ്കുന്നത് നല്ലതാണന്ന് എന്റെ കുഞ്ഞു ബുദ്ധി എന്നെ അറിയിച്ചു.അതിന്‍പ്രകാരം ഞാനും സുഹൃത്തും കൂടി ചാര്‍മിനാറിനുള്ള ബസ് കയറി. നേരിട്ടുള്ള ബസ്സായതിനാല്‍ ഉപകാരമായി. ആരോടും വഴി ചോദിച്ച് മെനക്കെടേണ്ട കാര്യവുമില്ല. .അവസാന സ്റ്റോപ്പിലിറങ്ങിയാല്‍ മതി.അല്ലെങ്കിലും ചോദിക്കാന്‍ പോയാല്‍ കൂടുതല്‍ കൊളമാകത്തേയുള്ളു എന്ന് ഇത്രയും കാലത്തെ അനുഭവം പഠിപ്പിച്ചിട്ടുള്ളതുമാണ്.നേരാംവണ്ണം ഹിന്ദിയോ തെലുങ്കോ,ഇംഗ്ലീഷോ സുഹൃത്തിനറിയില്ല എന്ന് എനിക്കറിയാം. എന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ.

ബസിറങ്ങി കുറച്ച് മുന്നോട്ട് നടന്നു.ഇടതു വശത്ത് മനോഹരമായൊരു കെട്ടിടം. കണ്ടിട്ട് പള്ളിപോലെയൊക്കെ തോന്നുന്നു. കെട്ടിടത്തിനു മുന്‍വശം നിറയെ പ്രാവുകള്‍. പ്രാവുകളേക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍. എല്ലാവരും ചാര്‍മിനാര്‍ കാണാന്‍ വന്നവരായിരിക്കണം.
ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. “നല്ല ഭംഗിയുണ്ടല്ലേ ചാര്‍മിനാറിന്” അവനും തലകുലുക്കി സമ്മതിച്ചു.
കുറെനേരം അവിടെയൊക്കെ കറങ്ങിയടിച്ച് നടന്നു ഞങ്ങള്‍ രണ്ടുപേരും.

സുഹൃത്ത് സന്തോഷവാനായി. ഞാന്‍ അതിലേറെ സന്തോഷിച്ചു.ഇനിയിപ്പൊ നാട്ടീന്ന് ആരുവന്നാലും ഒരു പ്രശ്നോമില്ല. ചാര്‍മിനാറല്ല അതിന്റെ അടിക്കല്ലു വരെ ഞാന്‍ കാട്ടിക്കൊടുക്കും.

കല്യാണം കഴിഞ്ഞു. ഞാന്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങി. ആഷയ്ക്കും അവടാങ്ങളയ്ക്കും, അച്ഛനും അമ്മയ്ക്കുമെല്ലാം ചാര്‍മിനാര്‍ കാണണം.ഹൈദ്രാബാദ് വരെ വന്നിട്ട് ചാര്‍മിനാര്‍ കണ്ടില്ലാന്ന് വെച്ചാല്‍ അതിന്റെ പോരായ്മ് എനിക്ക് കൂടിയല്ലേ?
ഹൈദ്രാബാദിന്റെ മുക്കും മൂലയും പോലുമറിയാവുന്ന എന്നോടാ കളി!
ഞാന്‍ റെഡിയായി.
എല്ലാരെയും കൊണ്ട് ചാര്‍മിനാറിനു മുന്നില്‍ നിര്‍ത്തി.ചാര്‍മിനാറിനെ കുറിച്ച് കേട്ടിട്ടുള്ളതും കേള്‍ക്കാത്തതുമായ കുറേ കഥകളും പറഞ്ഞുകൊടുത്തു.
കുഞ്ഞളിയന്‍ പടം പിടിക്കാനുള്ള തിരക്കിലായിരുന്നു. നാട്ടില്‍ കൊണ്ട് കാണിക്കേണ്ടതല്ലേ!
ഫിലിം തീരാറായപ്പോള്‍ കുഞ്ഞളിയനൊരാഗ്രഹം.
“അളിയാ, ആ പൊറകീ കാണുന്ന ഗോപുരം പോലത്തെ കെട്ടിടമില്ലേ അതിനെ ബാക്ഗ്രൗണ്ട് ആക്കി എന്റേം ആച്ചീടേം ഒരു പടമെടുക്കണം.”

അപ്പോഴാണ് ആഷയുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്.
അവളെന്നോട് ചോദിച്ചു.“അല്ല. അതേതാ കെട്ടിടം?”

ഞാനും അപ്പോഴാണത് ശ്രദ്ധിച്ചത്. പുറകില്‍ ഒരു വലിയ ഗോപുരം. അറിയാന്‍ പാടില്ലന്ന് പറയുന്നത് ശരിയല്ലന്ന് തോന്നി. അച്ഛനും അമ്മയും എന്തു വിചാരിക്കും എന്നെക്കുറിച്ച്.

“അതോ ചാര്‍മിനാറിന്റെ ഗേറ്റാ.” ഞാന്‍ തട്ടിവിട്ടു.

ചാര്‍മിനാറിനേയും,ചാര്‍മിനാറിന്റെ ഗേറ്റിനെയുമെല്ലാം കാമറയ്ക്കുള്ളിലാക്കിയതിന്റെ സന്തോഷത്തില്‍ അളിയനും അച്ഛനും അമ്മയുമെല്ലാം നാട്ടിലേയ്ക്ക് മടങ്ങി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഞായറാഴ്ച രാവിലെ എട്ട് മണികഴിഞ്ഞുകാണും. എനിക്ക് നേരം പുലര്‍ന്നിട്ടില്ലാതിരുന്നതുകൊണ്ട് പുതപ്പിനുള്ളില്‍ നിന്നും തല പുറത്ത് കാണിക്കാതെ ഞാന്‍ മൂടിപ്പുതച്ച് കിടക്കുകയായിരുന്നു.
അപ്പോഴാണ് ആഷയുടെ വിളി.
രാവിലെ എണിറ്റ് ശല്യം തുടങ്ങി. ഒരു ബെഡ് കോഫിയെങ്കിലും ഉണ്ടാക്കിതന്നുകൂടെ ഇവള്‍ക്ക്. മനസ്സില്‍ തോന്നിയ അഭിപ്രായം പുറത്ത് കാണിക്കാതെ ഞാന്‍ പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേയ്ക്കിട്ടു.
“ദാ ഇങ്ങോട്ടൊന്നു വന്നേ ഒരു രസം കാണിച്ചു തരാം.”
വെളുപ്പാന്‍ കാലത്താണ് അവളുടെയൊരു രസം. ഞാന്‍ കണ്ണും തിരുമ്മി അവളുടെ അടുക്കലേയ്ക്ക് ചെന്നു.
അന്നത്തെ പത്രമെടുത്ത് അവളെന്റെ കൈയില്‍ തന്നു.
“ദേ ഒന്നു നോക്കിക്കേ ചാര്‍മിനാറിന്റെ പടമിതില്‍ കൊടുത്തിട്ടുണ്ട്.”
അത്രേ ഒള്ളോ. ഞാന്‍ പത്രം വാങ്ങി നോക്കി.
എന്താ പറയേണ്ടതെന്നറിയില്ല. ഞാനാകെ വെട്ടി വിയര്‍ത്തു. പത്രത്തില്‍ ഞാന്‍ കാണിച്ച ചാര്‍മിനാറിന്റെ ഗേറ്റ്!
പത്രത്തില്‍ നിന്നും തലയെടുക്കാതെ തന്നെ ഞാനവളെയൊന്നു നോക്കി.

അവളുടെയൊരു ചിരി...ആക്കിയുള്ള ചിരി...എന്റെ തൊലി ഉരിഞ്ഞുപോകുന്നതുപോലൊരു തോന്നല്‍.
ഒരബദ്ധം ഏത് മണ്ടനും പറ്റാം!

കുട്ടിനിക്കറുമിട്ട് അപ്പുക്കുട്ടന്‍ തോട്ടിലെ വെള്ളത്തിലേയ്ക്ക് മലക്കം മറിയുന്ന ലാഘവത്തോടെ ഞാനൊരു ചാട്ടം ചാടി. കട്ടിലിലോട്ട്. പിന്നെ മുടിപോലും പുറത്ത് കാണിക്കാതെ പുതപ്പിനുള്ളില്‍ നിദ്ര തുടര്‍ന്നു.



( ഞാന്‍ കാണിച്ച് കൊടുത്ത ചാര്‍മിനാറില്‍ ആയിരുന്നു ഈയിടെ ബോംബ് സ്ഫോടനമുണ്ടായത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ മെക്കാ മസ്ജിദ് എന്ന് വിളിക്കാം.)

Saturday, May 26, 2007

ആലിപ്പഴം

ഹൈദരാബാദിൽ കഴിഞ്ഞ മാസം ഉത്ഭവിച്ച ആലിപ്പഴം





എന്റെ ഒരു സുഹൃത്തിന്റെ വക സംഭാവന

Tuesday, April 17, 2007

ഒരു പഴയ കഥ

ഒരു പഴയ കഥ ഓര്‍ മ്മിച്ചതാണ്‌.
ഏതാന്ട് 20 വര്‍ ഷങ്ങള്‍ ക്ക് മുമ്പ് ഒരു കോളേജ് കാമ്പസ് । കഥാനായകന്‍ പ്രണയത്തിന്റെ നീരാളിപ്പിടുത്തത്തില്‍ വലയുകയാണ്‌ ( പിന്നേം പ്രണയം ॥ ഇവന്‌ വേറെ പണിയൊന്നുല്ലേന്ന് നിങ്ങള്‍ വിചാരിക്കുന്നുന്ടാകും ... മാഷേ, പ്രണയത്തേക്കാള്‍ വലിയ കോമഡിയും ട്രാജഡിയും , ബോറഡിയും ലോകത്തിലില്ല... ഇല്ലന്നേ..)

കഥാനായികയുടെ അവസ്ഥയും മറ്റൊന്നല്ല. എങ്കിലും അന്നത്തെ കാലമല്ലേ, തുറന്ന് പറയാനും കാണാനും രന്ടാള്‍ ക്കും മടി. പിന്നെ ലോകം എന്ത് പറയും എന്ന സാം സ്കാരിക പ്രശ്നവും ഉന്ട്.
ഒടുവില്‍ അവസാന വര്ഷ പരീക്ഷ എത്തുകയായി. കമിതാക്കള്‍ ബോധവാന്‍ / വതി ആയിക്കൊന്ടിരിക്കുകയാണ്‌. ഇനിയെങ്കിലും ഇതൊന്ന് പറഞ്ഞില്ലെങ്കില്‍ ജീവിതാവസാനം വരെ ദുഖിക്കേന്ടി വരുമെന്ന് രന്ടാള്‍ ക്കും മനസ്സിലായി. സുഹൃത്തുക്കളും ഈ സര്‍ വ്വസഹായങ്ങളുമായി രം ഗത്തെത്തി.
അങ്ങനെ സെന്റോഫിന്റെ ദിവസമെത്തി। അന്നാണ്‌ മനസ്സുതുറക്കല്‍ വച്ചിരിക്കുന്നത്.

കോളേജ് ലൈബ്രറിയില്‍ അവള്‍ കാത്ത് നിന്നു. മടിച്ചും അണച്ചും അയാള്‍ പടികള്‍ കയറി. താഴെ സുരക്ഷയ്ക്കായി കൂട്ടുകാര്‍ ഉന്ട്.
ആകാം ക്ഷയുടെ നിമിഷങ്ങള്‍ । എല്ലാവരും കാത്തിരിക്ക്കയാണ്‌. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുഖം പൊത്തിക്കൊന്ട് ഓടിവരുന്ന കാമുകിയെക്കന്ട് എല്ലാവരും അമ്പരന്നു. യെവന്‍ വല്ല വേന്ടാത്തരവും കാണിച്ചിട്ടുന്ടാകും എന്ന എല്ലാവരും ഉറപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ നായകന്‍ വിളറിക്കൊന്ട് വരുന്നു


എന്താണ്‌ സം ഭവിച്ചത് ? എന്തതിക്രമമാണ്‌ നീ കാണിച്ചത് ? ചോദ്യങ്ങളുടെ ശരവര്‍ ഷങ്ങള്‍ ക്കിടയില്‍ നായകന്‍ വീര്‍ പ്പ് മുട്ടുകയായിരുന്നു.
ഒടുവില്‍ രം ഗം ശാന്തമായപ്പോള്‍ അയാള്‍ കാര്യം പറഞ്ഞു
.... മുകളില്‍ അവള്‍ നില്‍ ക്കുന്നുന്ടായിരുന്നു. നാണിച്ചും പേടിച്ചും ... അടുത്തേയ്ക്ക് ചെന്നപ്പോള്‍ ചെരിയ വിറയല്‍ തുടങ്ങി. പിന്നെയത് ശരീരമാസകലം വ്യാപിച്ചു. അവളും വിയര്‍ ക്കുന്നുന്ടായിരുന്നു. വിറയ്ക്കുന്നുന്ടായിരുന്നു. വാക്കുകള്‍ തൊന്ടയില്‍ തടഞ്ഞ് നില്‍ ക്കുന്നു.
ഒടുവില്‍ ധൈര്യം സം ഭരിച്ച് ഒന്ന് തൊടാനാഞ്ഞപ്പോള്‍ ...
മുന്ട് കീറുന്നത് പോലെ ഒരു ശബ്ദം . . ഒരു നെട്ടല്‍ .. പിന്നെ അവള്‍ മുഖം പൊത്തി ഓടിക്കളഞ്ഞു.
സം ഗതി അറിഞ്ഞപ്പോള്‍ കൂട്ടച്ചിരി തുടങ്ങി



പ്രശ്നം തുടങ്ങിയതല്ലേയുള്ളൂ മഹേശ്വരാ ...
പിന്നെ അയാളുടെ നിഴല്‍ ഒരു കിലോമീറ്റര്‍ അകലെക്കന്ടാല്‍ മതി ..അവള്‍ മുഖം പൊത്തി ഓടും ... അങ്ങനെ സമൂഹവും വീട്ടുകാരും ഒന്നും ഇടപെടാതെ തന്നെ പ്രേമം പൊളിഞ്ഞടുങ്ങി.
ഇപ്പോള്‍ കഥനായകന്‍ വേറെ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളേയും ലാളിച്ചിരിക്കുന്നു। നായികയും അതേ പോലെ തന്നെ. പക്ഷേ ഇപ്പോഴും നിഴല്‍ കന്ടാല്‍ .....

...............................................

( കഥാനായകന്‍ / നായിക എന്നിവരുടെ പേരുകള്‍ മറച്ച് വയ്ക്കുന്നു. ഈ കഥ അതിരസകരമായി വിവരിച്ച് തന്ന ശ്രീ നൈന്‍ കൊല്ലറയ്ക്ക് നന്ദി/ഉമ്മ )

Wednesday, April 4, 2007

മിസ്സ് കാള്

ആദ്യം ഒരു മിസ്സ് കാള് ... പരിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. തിരിച്ച് വിളിക്കുന്ന പതിവ് പന്ടേ ഇല്ല. വൈകുന്നേരം ജോലി കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ പിന്നേയും അതെ നുമ്പറില്‍ നിന്നും കാള്‍ ... അപ്പോഴും അത് കാര്യമാഇ എടുത്തില്ല. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിന്നേയും റിങ്ങ് .. കട്ട് ചെയ്യാന്‍ സാവകാശം കിട്ടുന്നതിന്‍ മുന്നേ അറ്റ് റ്റന്റ് ചെയ്തു.
" ഡാ... ഞാനാടാ .. ദിലീപ്... അങ്ങേത്തലയ്ക്കല്‍ നിന്നും അല്പം വിറച്ച ശബ്ദം . കുറച്ച് നിമിഷങ്ങളെടുത്തു ഓര്‍ മ്മിച്ചെടുക്കാന്‍ ... അതേ.. ദിലീപ്...
നാല്‌ വര്‍ ഷങ്ങള്‍ ക്ക് മുമ്പ് നഷ്ടപ്പെട്ട ഒരു ചങ്ങാത്തം .. ചിലപ്പോള്‍ അതിലുപരി...
അവന്‍ ആദ്യം പറഞ്ഞത് മാര്‍ ക്വിസിന്റെ പിറന്നാള്‍ ലോകം ആഘോഷിച്ച വാര്‍ ത്തയായിരുന്നു. ഞാന്‍ അതൊന്നും അറിഞ്ഞിരുന്നില്ല. പിന്നേയും എന്തൊക്കെയോ സം സാരിച്ചു...പരസ്പരം അന്വേഷിക്കാന്‍ മറന്നു!
അപ്പോള്‍ ഞാന്‍ ആലോചിച്ച് കൊന്ടിരുന്നത് വേറൊരു കാര്യത്തെക്കുറിച്ചായിരുന്നു. സന്ധ്യ, ധന്യ, ബിന്ദു എന്നിങ്ങനെ പേരുകളുള്ള എനിക്കറിയവുന്ന പെണ്‍ കുട്ടികളെല്ലാം സുന്ദരിമാരായിരുന്നതിന്റെ രഹസ്യത്തെക്കുറിച്ചായിരുന്നു. ( ഇതേ പേരുകളുള്ള ഞാനറിയാത്ത പെണ്‍ കുട്ടികളും സുന്ദരികളായിരിക്കും എന്നാണ്‌ എന്റെ നീന്ട കാലത്തെ നിരീക്ഷണത്തിലൂടെയുള്ള അനുമാനം )
ദിലീപിന്റെ വിളി വന്നപ്പോള്‍ ഞാനറിയാതെ ഓരോന്നോര്‍ ത്ത് പോയി.
ബിരുദം കഴിഞ്ഞ് തൊഴിലാം ദേഹിയായി അലഞ്ഞ് നടക്കുന്ന കാലം . അന്നെന്റെ കൂട്ട് തൊഴിലുള്ള ദിലീപ് ആയിരുന്നു. അന്നത്തെ ചെറു ആനന്ദങ്ങളായിരുന്ന ബീഡി, കളള്‍ എല്ലാം സ്പോണ്‍ സര്‍ ചെയ്യുന്ന മഹാന്‍ .
പന്ച്ചായത്ത് വക കല്യാണമന്ടപത്തിന്റെ മതിലിന്‌ പിന്നില്‍ ഒരു പൊട്ടക്കുളം . അതിന്റെ മുകളില്‍ കയറിയിരുന്നാണ്‌ വിശ്വസാഹിത്യം ചര്‍ ച്ച ചെയുന്നത്
മതിലിന്റേയും കുളത്തിന്റേയും ഓരത്ത് ഒരു കൊച്ചുവീട്.ഞങ്ങളുടെ ഇരിപ്പിടത്തില്‍ നിന്നും ക്രൈന്‍ ഷോട്ടിലൂടെ യെന്നപോലെ വിശദാം ശങ്ങള്‍ കാണാം .ആ വീടിന്‌ ഒരു പ്രത്യേക ഭം ഗിയുന്ടായിരുന്നു. ആ വീടിന്ടെ പേര്‌ ധന്യ എന്നായിരുന്നു.!
ആ വീട്ടില്‍ അതേ പേരുള്ള ഒരു പെണ്‍ കുട്ടിയുന്ടായിരുന്നു.അവള്‍ സുന്ദരിയായിരുന്നോയെന്ന് ചോദിക്കുന്നത് അബദ്ധമാകും .അങ്ങനെ ദസ്തേവ്സ്കിയുടെ കൂടെ അവളേയും മനസ്സിലിട്ടുകൊന്ട് ഞാനിരിക്കേ ദിലീപ് അടുത്തിടെ വായിച്ച പുസ്തകങ്ങളെക്കുരിച്ച് വാചാലനാകുന്നു. ഇടയ്ക്കിടെ ചര്ച്ചയില്‍ പങ്കുചേര്‍ ന്ന് ബീഡിയും വലിച്ച് പോകുന്ന സഖാക്കളുടെ വക വിമര്‍ ശനങ്ങളും ഉന്ടായിരുന്നു. ഞാനാകട്ടെ ( ബഷീറിയന്‍ സ്റ്റൈലില്‍ ) ധന്യാമ്മേ നിന്നെക്കുറിച്ചുള്ള ഓര്‍ മ്മകളില്‍ മുഴുകിയിരിക്കുകയായിരുന്നു.

അങ്ങനെ ഞങ്ങള്‍ രന്ട് പേരും മാത്രമായ ഒരു സമയം . ഒരു കൊള്ളിയാന്‍ പോലെ ധന്യ വന്ന് മറയുന്നു. ഞാനിങ്ങനെ പിടഞ്ഞിരിക്കേ ദിലീപ് എന്തോ കരിഞ്ഞ മണം പിടിച്ചെടുത്തു.
അതെന്റെ ഹൃദയമായിരുന്നു.
എഡാ .. ആ ക് ടാവെങ്ങനെ... നല്ല ഭം ​ഗീ ല്ലേ ? ഞാന്‍ തോറ്റുകൊടുക്കാന്‍ തീരുമാനിച്ചു.
"പ്രണയമാണോ എന്റെ പൊന്ന് ഫ്ലോറന്റിനോ ?" അവന്‍
"അതേ ഗാബോ ... അതേ .."
"ഞാന്‍ സഹായിക്കണോ ?"
നീ എത്ര നല്ലവന്‍ ! ഞാന്‍ നെടുവീര്‍ പ്പിട്ടു.

അല്ലാ... നിനക്കെങ്ങിനെ എന്നെ സഹായിക്കാന്‍ കഴിയും ? നിനക്കവളെ പരിചയമുന്ടോ ? "അറിയാം ...
എന്ന് വച്ചാല്‍ ?
"വകേലൊരു അനിയത്തിയായി വരും അവള്‍ ... "
അപ്പോഴാണ്‌ ചുരുളുകളഴിയുന്നത്.. അവള്‍ അവന്റെ കസിന്‍ ആണ്‌... മാതൃഭൂമിയിലൊക്കെ കവിതകള്‍ എഴുതാറുന്ട്.
എന്റെ ഭാഗ്യം . ഞാന്‍ വേന്ടാത്തതൊന്നും പറഞ്നിരുന്നില്ല !
ഇല്ലെങ്കില്‍ അപ്പോഴെന്റെ മൂക്കിന്റെ അവസ്ഥ !!!
.............................................

ഇനിയെന്ത്....
അവന്റെ ഒരു വിളി എന്തൊക്കെയോ ഓര്‍ മ്മിപ്പിച്ചു.
എങ്കിലും ധന്യേ ...................

Sunday, April 1, 2007

എന്‍.റ്റി.ആര്‍ സമാധി

ഹൈദരാബാദിലെ നെക്ക്‍ലേസ് റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന എന്‍.റ്റി.രാമറാവു മെമ്മോറിയല്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ സമാധി സ്ഥലം. എന്‍.റ്റി.ആര്‍.ഗാര്‍ഡന്‍സിനോട് ചേര്‍ന്ന് ഇത് 2 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു.






Sunday, March 25, 2007

വീണ്ടും ലിംഗപ്പ

ബോസ്സ് പ്ലാന്റിലെ തന്റെ ഓഫീസിലേയ്ക്ക് വന്നതാണ്. പക്ഷേ ഓഫീസിന്റെ താക്കോലെടുക്കുവാന്‍ മറന്ന് പോയി. ബോസ്സിന് രണ്ട് റൂമുകളാണുള്ളത്. ഒന്ന് അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്ങിലും മറ്റേത് പ്ലാന്റിലും. താക്കോലെടുപ്പിക്കുവാന്‍ ആളെയും കാത്ത് ബോസ്സ് ക്വാളിറ്റി കണ്ട്രോള്‍ റൂമിലിരുന്നു.

ദാ വരുന്നു സാക്ഷാല്‍ ലിംഗപ്പ!

ബോസ്സ് സന്തോഷവാനായി. ലിംഗപ്പ അതിലേറെ സന്തോഷവാനായി. ബിഗ് ബോസ്സിനെ സേവിക്കാന്‍ കിട്ടിയ അവസരമല്ലേ. എങ്ങനെ സന്തോഷിക്കാതിരിക്കും? ബോസ്സ് ലിംഗപ്പയ്ക്ക് താക്കോലിന്റെ അടയാളവും പറഞ്ഞ് കൊടുത്തു. താക്കോലിന്റെ അറ്റത്ത് ഒരു വയര്‍ കെട്ടിയിട്ടുണ്ടത്രേ.

ലിംഗപ്പ പോയതിനേക്കാള്‍ വേഗതയില്‍ തിരിച്ചെത്തി. എന്തൊരു ഉത്തരവാദിത്ത ബോധം. കീഴ്ജീവനക്കാരായാല്‍ ഇങ്ങനെ വേണം. ബോസ്സ് സന്തോഷം പുറത്ത് കാണിക്കാതെ ലിംഗപ്പയോട് ചോദിച്ചു.

"കിട്ടിയോ?"

"ഇല്ല സാര്‍. ഞാന്‍ റൂം മുഴുവന്‍ നോക്കി. വയറിന്റെ അറ്റത്തുണ്ടന്നല്ലേ സാര്‍ പറഞ്ഞത്. ഫോണിന്റെ വയര്‍ മാത്രമേ അവിടെ കാണുന്നുള്ളു. സാര്‍ തന്നെ നോക്കിയെടുത്തോളൂ. ഞാന്‍ മൊത്തം വയര്‍ കൊണ്ടുവന്നിട്ടുണ്ട്." ലിംഗപ്പ താന്‍ വലിച്ച് പറിച്ചെടുത്ത് കൊണ്ട് വന്ന ടെലിഫോണ്‍ വയര്‍ മുഴുവന്‍ മേശപ്പുറത്ത് വെച്ചു.

വേലിയേലിരുന്ന പാമ്പിനെ എടുത്ത് തലയില്‍ വെച്ചത് പോലെയായി ബോസ്സിന്റെ മുഖം.
സ്വതവേ ദേഷ്യക്കാരനായ ബോസ്സ് ചിരിക്കുന്നത് ലിംഗപ്പ കണ്ടു.സന്തോഷത്താല്‍ ലിംഗപ്പ ബോസ്സിനോട് ചോദിച്ചു.

"സാര്‍ ഓര്‍ കുച്ച്."

ബോസ്സ് രണ്ട് കൈയും കൂപ്പി ലിംഗപ്പയെ തൊഴുതുകൊണ്ട് പറഞ്ഞു.

"മുഛേ മാഫ് കീജിയേ ലിംഗപ്പ...മുഛേ മാഫ് കീജിയേ."

Saturday, March 17, 2007

എന്റെ ചര്‍മ്മം കണ്ടാല്‍....

ഞാനെത്തിപ്പോയ്..... break കഴിഞ്ഞിട്ടുള്ള ആദ്യത്തെ പോസ്റ്റ് ആണിത്. എന്തായാലും GATE കഴിഞ്ഞിട്ടെയുള്ളൂ ബ്ലോഗ്ഗിങ്ങ് എന്ന് ദൃഢപ്രതിജ്ഞയെടുത്തിട്ടുണ്ടായിരുന്നതിനാല്‍ കുറച്ചു കാലത്തേക്ക് വിട്ടു നില്‍ക്കേണ്ടതായി വന്നു.

ജീവിതം ക്ളച്ച് പിടിക്കും (പച്ച പിടിക്കും എന്ന് കേരളത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍) എന്ന പ്രതീക്ഷയോടെയാണ് ഹൈദരാബാദില്‍ കാലു കുത്തിയത്. പല നല്ല മുഹൂര്‍ത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും (അതു പയ്യെ എന്റെ ബ്ലോഗ്ഗില്‍ ഇടാം, എല്ലാം ഇവിടെ പറഞ്ഞാല്‍ പിന്നെ "ഞാന്‍..." എന്നാ ചെയ്യും....) എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

ഇതൊരു കഥയല്ല, നടന്ന സംഭവമാണ്. എനിക്ക് പറ്റിയൊരു അമളി എന്നും പറയാം. പക്ഷെ, ഈ അമളിയില്‍ എനിക്ക് കാര്യമായ മാനഹാനി സംഭവിച്ചിട്ടില്ല, ഇനിയൊട്ടു സംഭവിക്കുകയുമില്ല (അതു കൊണ്ട് തന്നെയാണ് വെച്ച് കാച്ചുന്നതും). സംഭവം നടന്നത്, 2007 February 11, ഞായറാഴ്ച്ച. അന്ന് എനിക്ക് GATE പരീക്ഷയാണ്. മാത്രവുമല്ല, ഹൈദരബാദ് ബ്ലോഗ്ഗേഴ്സ് മീറ്റുമാണ്. ഉച്ചയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ ഞാന്‍ സതീശേട്ടനെ ഫോണില്‍ വിളിച്ച് ബസ്സിന്റെ നംന്പറും മറ്റുമൊക്കെ ചോദിച്ച് മനസ്സിലാക്കി. ബസ്സും കാത്ത് കാത്ത് ഞാനൊര് അര മണിക്കൂര്‍ നിന്നു. "അല്ലെങ്കില്‍ 'ബൊറബന്‍ഡ'-യിലേക്ക് എപ്പോഴും ബസ്സ് ഉള്ളതാണ്,...... ഇതാണ്, മനുഷ്യന്‍ എവിടെയെങ്കിലും പോകുവാന്‍ നില്‍ക്കുന്പോഴാണ്..." എന്നൊക്കെ പ്രാകി കഴിഞ്ഞപ്പോള് അതാ ഒരു ബസ്സ്.

ബസ്സില്‍ ഒടുക്കത്തെ തിരക്ക്. എങ്ങനെയൊക്കെയോ കുറച്ച് കഴിഞ്ഞപ്പോള്‍ സീറ്റ് കിട്ടി. അങ്ങനെ പോവുകയാണ്, ഒരു പത്ത് മുപ്പത് കിലോമീറ്റര്‍ പോയിട്ടുണ്ടാകും. ഹൈദരാബാദ് ഇത്രയ്ക്കും വലിയ സിറ്റിയാണെന്ന് അപ്പോഴാണ് മനസ്സിലായത്. (ഞങ്ങളുടെ കൊല്ലത്താണെങ്കില്‍ പത്ത് കിലോമീറ്റര്‍ പോയാല്‍ അടുത്ത സിറ്റിയായി.... മയ്യനാട് സിറ്റി, ചിന്നക്കട സിറ്റി, തങ്കശ്ശേരി സിറ്റി....ശ്ശോ!!!....നമ്മള്‍ പുലികള്‍ തന്നെ, അല്ലെ പോളേട്ടാ....)

ഹിന്ദിയിലുള്ള എന്റെ പ്രാവീണ്യം പറയുകയെ വേണ്ട. ഞാന്‍ ഹിന്ദി പറഞ്ഞു തുടങ്ങുന്പോള്‍ ഹിന്ദി അറിയാവുന്നവര്‍ ചിരിച്ചു തുടങ്ങും (ഹാ ഹെ ഹൈ ഹും ഒക്കെ എല്ലാ വാക്യങ്ങളുടെയും അവസാനം കാണും). ഭാഗ്യം കൊണ്ട് അവസാനത്തെ സ്റ്റോപ്പിലായിരുന്നു ഇറങ്ങേണ്ടത്. എന്തായാലും എങ്ങനെയൊക്കെയോ വീട്ടിലെത്തി. അവിടെ പോളേട്ടനും കുടുംന്പവും, വിശിഷ്ടാത്ഥി ശ്രീജിത്തും ഉണ്ടായിരുന്നു. പിന്നെ വേറൊരാളും, ഭയങ്കര size-ഉം വലിയ കഷണ്ടിയുമൊക്കെ ഉള്ള ഒരാള്‍ , ശ്രീജിത്തിന്റെ അമ്മാവനോ മറ്റോ ആയിരിക്കും. എല്ലാവരെയും നോക്കി ഞാനൊന്നു മന്ദഹസിച്ചു.

അമ്മാവനെ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി, ശ്രീജിത്തിന്റ് അമ്മാവനല്ല, ബ്ലോഗ്ഗര്‍ തന്നെയാണ്, ആനപ്രേമി.
"ഛെ!.. ഞാനെന്തൊരു മണ്ടന്‍..ഇപ്പോള്‍ അബദ്ധം പറ്റിയെനെ...ഭാഗ്യം ആരും അറിഞ്ഞില്ല. എന്നാലൂം ഈ പ്രായത്തിലും ബ്ളോഗ്ഗ് എഴുതുന്ന ഈ അമ്മാവനെ സമ്മതിച്ചു കൊടുക്കണം"

പുള്ളികാരനാണെങ്കില്‍ ഒടുക്കത്തെ ജോളി. വളരെ ആക്ടിവ് ആയിട്ടിരിക്കുന്നു. "ഹൊ എന്താ ചെയ്ക, കിളവന്‍മാരൊക്കെ ഇങ്ങനെ ആക്ടിവ് ആവുകയാണെങ്കില്‍, ഇപ്പോ തന്നെ competition അധികമുള്ള ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ തന്നെ പ്രയാസം". പുള്ളിക്കാരന് ഒരല്പം ബഹുമാനക്കൂടതല്‍ ഒക്കെ നല്‍കി കൊണ്ട് ഞാന്‍ side-ല്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മനസ്സിലായി, ഇവിടെ മെക്കാനിക്കല്‍ ഭൂരിപക്ഷം ആണെന്ന്, ഞാനും ആനപ്രേമിയും, സതീഷേട്ടനും ഒക്കെ മെക്കാനിക്കല്‍ തന്നെ. ഉടനെ തന്നെ ഞാന്‍ കോളേജ് ചോദിച്ചു, പുള്ളിക്കാരന്‍ കോട്ടയം RIT-യില്‍ നിന്നൂം പാസ്സായതാണ്.

ഞാന്‍ ചോദിച്ചു,"മാഷ് ഏത് ബാച്ചാണ്"

ആനപ്രേമി പറഞ്ഞു,"2001"

ഒരു നിമിഷത്തേക്ക് എന്റെ ഹൃദയമിടിപ്പൊന്ന് നിന്നു പോയി.

"അമ്മെ!....2001-ഓ...പക്ഷെ..അല്ല..ഈ...അയ്യൊ!...പ്രായം....കഷണ്ടി..ഹൊ" . എനിക്കബദ്ധം പിണഞ്ഞു എന്നെനിക്ക് മനസ്സിലായെങ്കിലും അത് പുറത്ത് കാണിക്കുന്നത് ശരിയല്ലല്ലോ. അതു കൊണ്ട് "ഇതെനിക്ക് നേരത്തെ അറിയാമായിരുന്നു" എന്ന ഭാവേനെ ഞാന്‍ അവിടെയിരുന്നു. "കുറച്ച് ബഹുമാനം ഞാന്‍ അധികം കൊടുത്തു പോയല്ലോ?... പ്രോട്ടോകോള്‍ പ്രകാരം പോളേട്ടന്‍ കൊടുക്കേണ്ട ബഹുമാനമായിരുന്നു അമ്മാവന്......ശ്ശെ ആനപ്രേമിക്ക് കൊടുത്തത്"

എന്നാലും ആനപ്രേമി മാഷെ, ഇതു പൊലെ ഒരു shock എന്റെ ജീവിതത്തില്‍ ഇതാദ്യമായിട്ടാണ്. ഒരു തരത്തില്‍ നമ്മള്‍ രണ്ട് പേരും ഒരു പോലെയാണ്. മാഷിനെ കണ്ടാല്‍ പ്രായം അധികം തോന്നിപ്പിക്കും, എന്നെ കണ്ടാല്‍ പ്രായം തോന്നിക്കുകയേ ഇല്ല.....ഏതാണ്ട് എനിക്ക് കിട്ടിയ പോലത്തെ shock, ഞാന്‍ പലര്‍ക്കും കൊടുത്തിട്ടുള്ളതാണ്. അവസാനം എന്റെ പിടലിക്ക് തന്നെ വന്നു വീണു.....

Sunday, March 4, 2007

ഹോളി വിശേഷാലു


അവനെത്തിപ്പോയി... കലക്കടാ വേഗം.



കൂടുതല്‍ ദ്യശ്യങ്ങള്‍

Wednesday, February 28, 2007

ലിംഗപ്പ

ലിംഗപ്പ എല്ലാവരുടേയും കണ്ണിലുണ്ണിയാണ്.
ഓഫീസിലെ സഹായിയാണ് ലിംഗപ്പ.

പ്രായം 30 നോട് അടുത്തുണ്ട്.
കറുത്ത് വലിയ തടിയൊന്നുമില്ലാത്ത ലിംഗപ്പയ്ക്ക് 5 അടിയോളം പൊക്കം വരും.
പല്ല് 38 ഉം പുറത്തിട്ട് 70mm ചിരിയോട് കൂടിയല്ലാതെ ലിംഗപ്പയെ കാണാന്‍ കഴിയില്ല.

ഹൈദ്രാബാദില്‍ താമസമാക്കിയിട്ട് 10-15 വര്‍ഷമായെങ്കിലും ലിംഗപ്പയ്ക്ക് ഹിന്ദി ഇപ്പോഴും ശൈശവാവസ്ഥയിലാണ്.
അപ്പനും അമ്മയും കനിഞ്ഞനുഗ്രഹിച്ചതിനാല്‍ ലിംഗപ്പയ്ക്ക് സ്കൂളിലും പോകേണ്ടതായി വന്നിട്ടില്ല.
അപ്പോള്‍ പിന്നെ ഇംഗ്ളീഷൊക്കെ പഠിച്ച് തല പുണ്ണാക്കേണ്ട ഗതികേടും ലിംഗപ്പയ്ക്കുണ്ടായിട്ടില്ല.

പിന്നെ അറിയാവുന്നതെന്താണ്?

തെലുങ്കെന്ന് വേണമെങ്കില്‍ പറയാം.

ലിംഗപ്പ ഒരിക്കലും ഒരുകാര്യത്തിനും വിസ്സമ്മതം കാണിക്കാറില്ല.
സാറന്മാര്‍ക്ക് ചായ,വട,സിഗര്‍റ്റ്,മിര്‍ച്ചി ബജി തുടങ്ങി എന്തും എപ്പോഴും വാങ്ങി വരുന്നത് ലിംഗപ്പയ്ക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണ്.

ഒരു ദിവസം ക്വാളിറ്റി കണ്ട്രോള്‍ ഓഫീസര്‍ വംശിക്ക് ലിംഗപ്പയുടെ സേവനം ആവശ്യ
മായിവന്നു.
വംശി ലിംഗപ്പയെ വിളിച്ചു.
നീയൊന്നു റിലയന്‍സിന്റെ ഓഫീസുവരെ പോകണം. എന്റെ മൊബൈലിലേക്ക് മെസ്സേജൊന്നും വരുന്നില്ല. ഒരു ലെറ്ററെഴുതി തരാം.അവിടെക്കൊണ്ട് കൊടുത്താല്‍ മാത്രം മതി.

റെഡി സാര്‍. ലിംഗപ്പ തയ്യാര്‍!

പിന്നേ എപ്പോഴത്തേക്ക് ശരിയാകുമെന്ന് കൂടി ചോദിച്ചേക്കണം കേട്ടോ

വംശി ലിംഗപ്പയെ ഓര്‍മ്മിപ്പിച്ചു.

ലിംഗപ്പ റിലയന്‍സില്‍ പോയി തിരിച്ചു വന്നു.

സാര്‍, ലെറ്റര്‍ കൊടുത്തീട്ടുണ്ട് വൈകിട്ട് അവരറിയിക്കാമെന്നാ പറഞ്ഞതു. ലിംഗപ്പ വംശിയെ അറിയിച്ചു.

പിറ്റേന്നും മെസ്സേജ് വരാതിരുന്നതിനാല്‍ വംശി ലിംഗപ്പയെ വീണ്ടും വിളിചു.
സത്യം പറഞ്ഞോളണം നീയിന്നലെ അവിടെ പോയിരുന്നോ? അതോ അവിടെയൊക്കെ കറങ്ങി നടന്നിട്ടിങ്ങോട്ട് പോന്നോ?

ലിംഗപ്പയുടെ വിശ്വസ്തതയെ ചോദ്യം ചെയ്തിരിക്കുന്നു.
സഹിച്ചില്ല ലിംഗപ്പയ്ക്ക്.
അവന്‍ റിലയന്‍സിന്റെ ഓഫീസിലോട്ട് ഓടി.

അതാ ഇരിക്കുന്നു താനിന്നലെ ലെറ്റര്‍ ഏല്‍പിച്ചയാള്‍.
കോപം ഇരച്ചു കയറി ലിംഗപ്പയ്ക്ക്.
ജീവിതത്തില്‍ ആദ്യമായി വംശി സാര്‍ തന്നിലൊരു കുറ്റമാരോപിച്ചിരിക്കുന്നു.

കഴിയാവുന്നത്ര ശബ്ദത്തില്‍ അവന്‍ അയാളോട് ചോദിച്ചു.

തും കല്‍ ക്യാ ബോലാ മേരേ കോ?

ക്യാ? ഓഫീസര്‍ക്കൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.

തും കല്‍ ബോലാ ന മിസ്സിസ് കോ ശാം കോ ബേജ്തൂം ബോല്‍ക്കേ... ബേജാ ക്യാ?
മേരാ സാബ് മേരേ കോ ഗാലി ദേരാ. മാലും ഹൈ തുംകോ. ആജ് ശാം കോ ബരാബര്‍ മിസ്സിസ് കോ ബേജ്ന. സമ്ച്ചാ.

( ലിംഗപ്പയുടെ ഹിന്ദി മനസ്സിലാകാത്തവര്‍ക്ക്: ഇന്നലെ വൈകിട്ടു മിസ്സിസ്സിനെ വിടുമെന്ന് പറഞ്ഞിട്ടു വിട്ടോ? എന്റെ സാര്‍ എന്നെ വഴക്കു പറയുന്നു. ഇന്ന് വൈകിട്ട് മറക്കാതെ മിസ്സിസ്സിനെ വിട്ടോളണം. )

ഓഫീസര്‍ സ്വബോധം വീണ്ടെടുത്ത് തലകുടഞ്ഞ് നോക്കിയപ്പോഴേയ്ക്കും
ലിംഗപ്പ പൊയ്ക്കഴിഞ്ഞിരുന്നു.

Wednesday, February 21, 2007

സന്തോഷത്തിന്റെ ഒരു ദിനം

ഫെബ്രുവരി 11, 2007.

ഞങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ഒരു ദിനം സമ്മാനിച്ചു കൊണ്ട് എത്തിയ അതിഥികള്‍!


ശ്രീക്കുട്ടി, പോള്‍, കല



ഞാന്‍, പോള്‍, ശ്രീജിത്ത്, പിന്നെ ഞാനും!



ആനപ്രേമി,ഞാന്‍



ഇനിയീ ദാദാമാരുടെ ഇടയിലേക്കില്ലേ...



“കുട്ടി”യിവിടെ ഇരുപ്പുണ്ട്, ഈ “ബിരിയാണി” എവിടെ പോയ്?.



ബാക്കി ഇവിടെ

കലപില തുടങ്ങുന്നു

1+1=2

2+1=3

അങ്ങനെ നോക്കുമ്പോ രണ്ടും രണ്ടും നാല്‌.

എന്നു വെച്ചാല്‍ നാലും ഒന്നും അഞ്ച്‌.

എന്റമ്മേ.. അഞ്ചാളായോ? അല്ല ആറുണ്ടോ? എന്നിട്ടും ഇതു വരെ തുടങ്ങീല്ല്യേ?

എന്തൂട്ടാ?

യൂണിയനേ.. യൂണിയന്‍!

ഞങ്ങളിപ്പോ ഹൈദരാബാദില്‍ അഞ്ചാറ് ഏഴ്‌ ഏഴര ആള്‍ക്കാരുണ്ട്‌ ത്രേ. ബൂലോഗത്തിന്റെ അസ്‌ക്യതയുള്ള ജീവികള്‍‍. എന്നിട്ടും ഇതുവരെ ഒരു യൂണിയനില്ലാന്ന് പറഞ്ഞാല്‍? ഛായ്! ലജ്ജാവതിയേ.. സോറി.. ലജ്ജാവഹം!

എന്നാ ഇനി സമയം കളയാനില്ല. ദാ ഞങ്ങടെ കലപിലകള്‍ ഇവിടെ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

എല്ലാവരും ചായയും പരിപ്പു വടയും കഴിച്ചിട്ടു പോണേ പ്ലീസ്‌. ബിരിയാണി കൊളസ്റ്റ്രോളാ.